2012, ഏപ്രിൽ 22, ഞായറാഴ്‌ച

ആ പഴയ നല്ല കാലത്തിലേക്ക് വീണ്ടും...


മലയാള സിനിമയ്ക്ക് ഒരു സുവര്‍ണകാലമുണ്ടായിരുന്നു.

ഭരതന്‍റെയും പദ്മരാജന്‍റെയും സിബിമലയിലിന്‍റെയുമെല്ലാം സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്‍റെ നേരര്‍ത്ഥങ്ങളെ തൊട്ടുഴിഞ്ഞ് തിരശ്ശീലയില്‍ തീക്കാറ്റായി ആളിപ്പടര്‍ന്ന് ലോക സിനിമയുടെ മൂര്‍ദ്ധാവില്‍ ജ്വലിച്ചു നിന്ന ഒരു സുവര്‍ണയുഗം. ജീവിതത്തിന്‍റെ കാതലും കാരവും കണ്ണീരുപ്പിന്‍റെ രുചിക്കൂട്ട് ചേര്‍ത്ത്, ശുദ്ധ നര്‍മത്തിന്‍റെ അജിനോമോട്ടോ തൂവി, പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ തിരശ്ശീലയുടെ തൂശനില നിവര്‍ത്തി വിളമ്പിയിരുന്ന ആ രുചികരമായ ദൃശ്യവിരുന്നുകളുടെ നാളുകള്‍...

ഇടയ്ക്കെപ്പോഴോ ആ വിരുന്നു വട്ടങ്ങള്‍ നമ്മില്‍ നിന്ന് അന്യം നിന്നു പോയി. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ പട്ടിണിയുടെയും വറുതിയുടെയും നാളുകളായിരുന്നു. സാമാന്യ പ്രേക്ഷകന്‍റെ ബുദ്ധിയെ ചോദ്യം ചെയ്യുന്ന, ജീവിതാനുഭവങ്ങളുടെ കഥയോ കാഴ്ചയോ ഇല്ലാത്ത കുറെ അര്‍ത്ഥജടിലമായ പടപ്പുകള്‍ അരങ്ങുവാണ ദുരിതമയമായ  ദിനങ്ങള്‍. താരജാടകളും, ഹാസ്യമെന്ന പേരിലുള്ള കുറെ കരി പുരണ്ട കോമാളിത്തരങ്ങളും, കുടുംബ പ്രേക്ഷകരെ അറപ്പിക്കുന്ന ദ്വയാര്‍ത്ഥ സംഭാഷണങ്ങളും, ആഭാസ നര്‍ത്തനങ്ങളും, കഥയുമായി പുലബന്ധം പോലുമില്ലാത്ത കുറെ ഗാനരംഗങ്ങളും കോരി നിറച്ച പുളിച്ചു നാറിയ തീന്‍പണ്ടങ്ങള്‍ നമ്മില്‍ അസഹ്യതയും അജീര്‍ണതയുമുണ്ടാക്കിയ കൈപ്പേറിയ ദിനങ്ങള്‍...

ആദ്യമൊക്കെ  വേറെ നിവൃത്തിയില്ലാതെ ഇത്തരം ചവറുകള്‍ക്കു പുറകെ പാഞ്ഞ മലയാള പ്രേക്ഷകര്‍ ക്രമേണ അവയ്ക്ക് അയിത്തം കല്പിക്കാന്‍ തുടങ്ങി. ഇതിനു വലിയൊരളവോളം വഴി വെച്ചത് തമിഴിലും ഹിന്ദിയിലും മറ്റും സിനിമയില്‍  ഈ അടുത്ത കാലത്തുണ്ടായ നവോത്ഥാനങ്ങളാണ്. താരപ്രഭയുടെ കെട്ടുകാഴ്ച്ചകളില്ലാതെ, മേനിപ്പുളപ്പിന്‍റെ രസക്കൂട്ടുകളില്ലാതെ, നിരര്‍ത്ഥകമായ വീരവാദങ്ങളില്ലാതെ പുറത്തിറങ്ങിയ ചില ലോ ബജറ്റ് ചിത്രങ്ങളുടെ അത്ഭുതകരമായ വിജയം ഈ ഭാഷകളില്‍ ചില പുതിയ മാറ്റത്തിന് വഴി മരുന്നിട്ടു. സുബ്രമന്യപുരം, അങ്ങാടിത്തെരു, പസങ്ക, മൈന, എങ്കേയും എപ്പോതും പോലുള്ള ചില സിനിമകള്‍ ഇതിനു ഉദാഹരണമാണ്.

ഇതിനെ പിന്‍പറ്റി (ആദ്യം ഒന്നറച്ചെങ്കിലും) മലയാള സിനിമയിലും ചില പുതിയ പരീക്ഷണങ്ങള്‍ക്ക് മുള പൊട്ടി. മന്ദഗതിയില്‍ ആണെങ്കില്‍ പോലും ഇത്തരം പരീക്ഷണങ്ങള്‍ വിജയം കണ്ടുതുടങ്ങി എന്നത് തികച്ചും സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. ഈയിടെ പുറത്തിറങ്ങിയ ട്രാഫിക്‌, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപീ, സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, ഈ അടുത്ത കാലത്ത്, ആദാമിന്‍റെ മകന്‍ അബു, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇതിന് അടിവരയിടുന്നു. സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും മേല്‍വിലാസം, നിദ്ര, ആത്മകഥ തുടങ്ങിയ സിനിമകളും പ്രേക്ഷക ശ്രദ്ധ നേടി.

എന്നാല്‍ കൊട്ടിഘോഷിപ്പുകളോടെ എഴുന്നള്ളിയ പല താര വീരേതിഹാസങ്ങളും മൂക്കുകുത്തി വീഴുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് ലേബലൊട്ടിച്ചിറക്കിയിട്ടുപോലും പല സൂപ്പര്‍ താര പടക്കൊപ്പുകള്‍ക്കും തോറ്റോടേണ്ടി വന്നു. തങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ലെന്നു തോന്നിയതുകൊണ്ടാകാം പല താര സിംഹങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പയറ്റിനിറങ്ങിയത്. എന്നിട്ടും രക്ഷയില്ല... മലയാള സിനിമയില്‍ താരധിപത്യത്തിന്‍റെ യുഗം അവസാനിച്ചു എന്ന് തന്നെ സംശയലേശമെന്യേ വിധിയെഴുതാം. ഒടുവില്‍ പുറത്തിറങ്ങിയ 'കോബ്ര' ഇതിനെ അരക്കിട്ടുറപ്പിക്കുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. മലയാള സിനിമ ആ പഴയ സുവര്‍ണ കാലത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്.

ഈ വിഷുവിനിറങ്ങിയ '22 Female Kottayam' എന്ന സിനിമ ഈ മാറ്റത്തിലെക്കുള്ള വ്യക്തമായ ഒരു ദിശാസൂചിയാണ്. വമ്പന്‍ താരനിരയില്ലാതെ, പണചെലവിന്‍റെ കെട്ടുകണക്കുകളില്ലാതെ തികച്ചും സാധാരണമായ രീതിയില്‍ പുറത്ത് വന്ന ഒരു മിഴിവാര്‍ന്ന ചിത്രം. സോള്‍ട്ട് ആന്‍ഡ്‌ പെപ്പെറിനു ശേഷം സംവിധായകന്‍ ആഷിഖ് അബുവിന്‍റെ തൊപ്പിയില്‍ ഇതാ ഒരു പൊന്‍തൂവല്‍ കൂടി....

താനൊരു കന്യകയല്ല എന്ന് നായകനോട് പറയുന്ന നായികയെ നാം ഇതിന് മുമ്പ് ഏതെങ്കിലും സിനിമയില്‍ കണ്ടിട്ടുണ്ടോ? പുരുഷന്മാരുടെ പിന്‍ഭാഗം നോക്കി കൂട്ടുകാരിയോട് 'Big Ass' എന്ന് പറയുന്ന പെണ്‍കുട്ടികളെ പറ്റി നാം കേട്ടിട്ടുണ്ടോ? (അതിനു നായകന്‍ കൊടുക്കുന്ന മറുപടി ഉഗ്രന്‍). നായകന്‍ മദ്യപിച്ചു പൂസായി  വീണിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ കൂളായി ഇരുന്നു മദ്യപിക്കുന്ന നായികയെ നിങ്ങള്‍ അറിയുമോ? ഉണ്ടാകാന്‍ വഴിയില്ല... എന്ന് വെച്ച് ഇതെല്ലാം നാട്ടില്‍ സംഭവിക്കാത്തതാണോ?

തീര്‍ച്ചയായും സംഭവിക്കുന്നുണ്ട്.

ഈ സിനിമയില്‍ കാണുന്ന പലതും വര്‍ത്തമാനകാലത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്. ചിലപ്പോള്‍ ചിരിയുണര്‍ത്തുകയും, ചിലപ്പോള്‍ ആശ്ച്ചര്യപ്പെടുത്തുകയും, മറ്റു ചില വേളകളില്‍ നമ്മുടെ ഞരമ്പുകളിലൂടെ വിഭ്രമാത്മകമായ വിറ പടര്‍ത്തുകയും ചെയ്യുന്ന ആധുനിക യുഗത്തിന്‍റെ പ്രവചനാതീതമായ നഗ്നയാഥാര്‍ത്യങ്ങള്‍..

ഈ സിനിമയെ കുറിച്ച് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യണം. പക്ഷെ ഇപ്പോഴല്ല. ഈ സിനിമ കാണാത്തവരുണ്ടെങ്കില്‍ ഏറ്റവും അടുത്ത ഷോവിനു തന്നെ കാണൂ.. എന്നിട്ടാകാം ബാക്കി ചര്‍ച്ച. ഇപ്പോള്‍ ഇതിന്‍റെ കഥാവിഷയത്തെക്കുറിച്ച്‌ കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്ക് സിനിമ കാണുമ്പോഴുള്ള സ്വാരസ്യം നഷ്ടപ്പെടും.. അത് സംഭവിക്കരുത്..

ഇത്തരം നല്ല പരിശ്രമങ്ങളെ വിജയിപ്പിക്കെണ്ടതും പ്രോല്‍സാഹിപ്പിക്കെണ്ടതും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ബസ്സിലും ട്രെയിനിലും ഫ്ലൈറ്റിലും എന്തിന് സ്വന്തം കുളിമുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ പോലും സ്ത്രീത്വം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതിലെ നായിക നടപ്പിലാക്കുന്ന ശിക്ഷാവിധി ഒട്ടും തന്നെ പൈശാചികമല്ല. അത് തീര്‍ത്തും അനിവാര്യമാണ്. ക്ഷമയുടെ മറുകര കണ്ട് സടകുടഞ്ഞു നിവരുന്ന സ്ത്രീശക്തിക്ക് മുന്നില്‍ ഒരിക്കല്‍ കാമവെറി പൂണ്ട പുരുഷത്വം ശണ്‍ഡീകരിക്കപ്പെടുക തന്നെ ചെയ്യും. അത് ദൈവത്തിന്‍റെ വിധിയാണ്...

ഒരു മുന്നറിയിപ്പുണ്ട്. പടം കാണുന്നതിനിടയ്ക്കു  കഥ അല്‍പ്പമൊന്നു ഇഴഞ്ഞാലോ ബോറടിച്ചാലോ ഈയുള്ളവനെ ശപിച്ചേക്കരുത്. ക്ഷമയോടെ കാത്തിരിക്കുക. ഒരു കിടിലന്‍ ക്ലൈമാക്സ്‌ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.  ഒരു പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചങ്കുറപ്പുള്ള ക്ലൈമാക്സ്‌...

കണ്ടു കഴിഞ്ഞാല്‍ സമയമനുവദിക്കുമെങ്കില്‍  ഈ പോസ്റ്റില്‍ comment ചെയ്യൂ. ഈ സിനിമയുടെ പ്രസക്തിയെക്കുറിച്ചു നമുക്ക് ചര്‍ച്ച ചെയ്യാം.

Until  then.... Bye ....

ഇനിയും വറ്റാത്ത നന്മയുടെ കണികകള്‍

കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചതാണ്.

ആലുവയിലാണ് സംഭവം. 

അയ്യപ്പന്‍ ഒരു പാവപ്പെട്ട കൂലിത്തൊഴിലാളിയാണ്. എല്ലാ മാസവും 250 രൂപക്ക് ലോട്ടറി ടിക്കറ്റ്‌ വാങ്ങുന്ന ശീലമുണ്ടായിരുന്നു അയാള്‍ക്ക്‌. അന്നും പതിവ് പോലെ അയാള്‍ ലോട്ടറി ടിക്കറ്റ്‌ വാങ്ങാന്‍ വേണ്ടി സുരേഷ് എന്ന ആളുടെ പെട്ടിക്കടയിലേക്കെത്തി. സുരേഷും ആയ്യപ്പനെപ്പോലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു . 

ശനിയാഴ്ച നറുക്കെടുക്കുന്ന കേരള സര്‍ക്കാരിന്‍റെ കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള അഞ്ചു വ്യത്യസ്ത സീരിയല്‍ ടിക്കെറ്റുകളാണ് അയ്യപ്പന്‍ തെരഞ്ഞെടുത്തത്. ഒരു ടിക്കെറ്റിന്‍റെ വില 50 രൂപ. അപ്പോള്‍ 5 ടിക്കെറ്റിന് 250  രൂപ. 

ആ സമയത്ത് 250 രൂപ മുഴുവനായി തന്‍റെ കൈവശമില്ലാത്തതിനാല്‍ അയ്യപ്പന്‍ ആ ടിക്കെറ്റുകള്‍ സുരേഷിനെ തന്നെ ഏല്‍പിച്ച്‌ അടുത്ത ദിവസം കാശുമായി വന്നു ടിക്കറ്റ്‌ കൊണ്ട് പോയിക്കോളാമെന്ന് പറഞ്ഞ് തിരികെ പോയി. പക്ഷെ സുരേഷിനെ ഏല്‍പിച്ച ടിക്കെറ്റുകളുടെ നമ്പറോ സീരിയല്‍ നമ്പറോ അയ്യപ്പന് ഓര്‍മയുണ്ടായിരുന്നില്ല.

അടുത്ത ദിവസം നറുക്കെടുപ്പില്‍ അയ്യപ്പന്‍ വാങ്ങിയ ടിക്കെറ്റുകളില്‍ ഒന്നിനെയാണ് ഭാഗ്യം കടാക്ഷിച്ചത്.

ഇതറിയാതെ അയ്യപ്പന്‍ തലേന്ന് പറഞ്ഞു വെച്ചത് പ്രകാരം 250  രൂപ കൊടുത്തു ടിക്കറ്റുകള്‍ വാങ്ങാന്‍ വന്നു. അപ്പോള്‍ അയ്യപ്പന്‍ തെരഞ്ഞെടുത്തു വെച്ച 5 ടിക്കറ്റുകളില്‍ ഒന്നായ KJ 173777 ന് ഒരു കോടി രൂപ ഒന്നാം സമ്മാനം കിട്ടിയ വിവരമറിയിച്ചുകൊണ്ട് സുരേഷ് ആ ടിക്കറ്റ്‌ അയ്യപ്പനെ ഏല്പിച്ചു.

ഇനി പറയൂ സുഹൃത്തുക്കളെ.. നമ്മുടെ മണ്ണില്‍ നന്മയുടെ ഉറവകള്‍ മുഴുവനായി വറ്റിക്കഴിഞ്ഞോ?

ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.

സുരേഷിന് വേണമെങ്കില്‍ അയ്യപ്പന്‍ തെരഞ്ഞെടുത്തു വെച്ച ടിക്കറ്റിനു സമ്മാനം കിട്ടിയ വിവരം ഒളിച്ചു വെച്ച് കൊണ്ട് ആ ഒരു കോടി രൂപ കൈക്കലാക്കാമായിരുന്നു. പക്ഷെ അയാള്‍ അത് ചെയ്തില്ല. വളരെ സത്യസന്ധമായി ആ 5 ടിക്കറ്റുകളും അയ്യപ്പനെ ഏല്‍പിച്ച്‌ അതിന്‍റെ വിലയായ 250  രൂപ മാത്രം കൈപ്പറ്റി...

ഇവനാണ് മനുഷ്യന്‍...

പ്രിയപ്പെട്ട സുരേഷ്, താങ്കള്‍ക്കെന്‍റെ  കൂപ്പുകൈ.

തമിഴരുടെ ഒരു നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍...

സുരേഷിനെ പോലെ ചിലര്‍ ജീവിച്ചിരിക്കുന്നത്‌ കൊണ്ടാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും മഴ പെയ്യുന്നത്.

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഞങ്ങള് പുതിയാപ്ലന്‍റെ ആള്‍ക്കാരാ...

2012 ഏപ്രില്‍ 14 , വിഷു ദിനം.
സമയം വൈകുന്നേരം  5 .30 

വീടിനു മുന്നില്‍ ഒരു ചെറിയ ബഹളം കേട്ട് ഞാന്‍ പുറത്തിറങ്ങി നോക്കി. റോഡില്‍ എന്തോ പ്രശ്നം നടക്കുന്നു. വാഹനങ്ങള്‍ നിരന്നു നില്‍ക്കുന്നു. ചില ഡ്രൈവര്‍മാര്‍ അക്ഷമയോടെ ഹോറന്‍ മുഴക്കുന്നുണ്ട്‌.

സംഗതി ഇതാണ്...

എന്‍റെ വീടിനു  കുറച്ചു പുറകിലുള്ള ഒരു  വീട്ടിലെ പയ്യന്‍റെ കല്യാണമാണ് അന്ന്. വരനും കുടുംബാംഗങ്ങളും വധുവിനെ കൂട്ടി വരികയാണ്. അപ്പോള്‍ വരന്‍റെ ചില ചങ്ങാതിമാര്‍ അവരെ വഴിയില്‍ തടഞ്ഞ്, ഇനിയങ്ങോട്ട് വീട് വരെ വരനും വധുവും ഇറങ്ങി നടക്കണമെന്നും വഴി നീളെ പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്നും പറഞ്ഞു.

പക്ഷെ വരനും വധുവും തങ്ങള്‍ക്ക് അതിന് താല്പര്യമില്ലെന്ന് അറിയിച്ചു. പറഞ്ഞതനുസരിക്കാതെ അവരെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് ചങ്ങാതിമാരും. വാഹനങ്ങള്‍ കടന്നു പോകാത്ത വിധത്തില്‍ അവര്‍ റോഡില്‍ ബൈക്കുകള്‍ നിരത്തിയിട്ട് വഴി തടയുകയും ചെയ്തു.

അതായിരുന്നു പ്രശ്നം. 

ഒടുവില്‍ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ ഇടപെട്ട് ചെറുപ്പക്കാരോട് വഴി മാറിത്തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ ചെറുപ്പക്കാര്‍ വഴങ്ങിയില്ല. 

നേരം ഇരുട്ടിക്കൊണ്ടിരിക്കുന്നു. വധുവിന്‍റെ കൂട്ടര്‍ കുറെ ദൂരെ നിന്നാണ് വരുന്നത്. വധുവിനെ ഭര്‍തൃഗൃഹത്തിലാക്കിയിട്ടു വേണം അവര്‍ക്കെല്ലാം തിരിച്ചു പോകാന്‍. പക്ഷെ എന്തെല്ലാം പറഞ്ഞിട്ടും ചെറുപ്പക്കാര്‍ വഴി മാറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വാക്കേറ്റമായി, ബലപ്രയോഗമായി, പിന്നെ അടിപിടിയായി. പുതുമണവാട്ടി കാണ്‍കെ വരന്‍റെ കവിളത്തും പൊട്ടി ഒരടി...

കുറെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കൂട്ടുകാരന്‍റെ കല്യാണം 'ഭംഗി'യാക്കിയതാണ്  നാം ഇവിടെ കണ്ടത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും എല്ലാ കല്യാണവീടുകളിലും കാണാം ഇത് പോലെ കുറെ പേക്കൂത്തുകള്‍... വരന്‍റെ കൂട്ടുകാരെന്നു അവകാശപ്പെട്ട് ഒച്ചയും ബഹളവും കൂക്കിവിളിയുമായി കാടിളക്കി വരുന്ന സംസ്കാരവും സാമൂഹ്യബോധവുമില്ലാത്ത കുറെ ചെറുപ്പക്കാരുടെ തലതെറിപ്പുകള്‍...

അവരുടെ കാഴ്ചപ്പാടില്‍ വധുവും കൂട്ടരുമെല്ലാം വെറും നോക്കുകുത്തികള്‍ മാത്രമാണ്. ആരും അവരെ തടയാനോ ചോദ്യം ചെയ്യാനോ പാടില്ല. അവര്‍ ചെയ്യുന്നതെന്തും വായടക്കി സഹിച്ചു കൊള്ളണം. പ്രായമായവരെയും കാരണവന്മാരെയുമൊന്നും ഇവര്‍ക്ക് യാതൊരു വിലയുമില്ല. ചോദിച്ചാല്‍ പറയും - ഞങ്ങള് പുതിയാപ്ലന്‍റെ ആള്‍ക്കാരാ...

ദിവസങ്ങള്‍ക്കു മുന്‍പ് വായിച്ച ഒരു പത്ര വാര്‍ത്തയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം. മേല്‍ പറഞ്ഞത് പോലെ വരനും കുടുംബാംഗങ്ങളും വധുവിനെ കൂട്ടി വരികയാണ്. അപ്പോള്‍ വരന്‍റെ ചില ചങ്ങാതിമാര്‍ അവരെ വഴിയില്‍ തടഞ്ഞ്, ഇനിയങ്ങോട്ട് വീട് വരെ വരനും വധുവും ഇറങ്ങി നടക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി വരനും വധുവും മറ്റും ഇറങ്ങി നടന്നു. അപ്പോള്‍ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടങ്ങുന്ന ആ  കൂട്ടത്തിലേക്ക് ചിലര്‍ ഒരു വെട്ടുപോത്തിനെ കയറൂരി വിട്ടു. ആളുകള്‍ ഭയചകിതരായി നാലുപാടും ചിതറിയോടുന്നത് കണ്‍കുളിര്‍ക്കെ കണ്ടവര്‍ സായൂജ്യമടഞ്ഞു.

ഇതിനെ ഒരു തമാശയായി കാണാമോ? ഇതാണോ തമാശ? 

പോത്തിനെ കണ്ടു ഭയന്നോടിയവരില്‍ ആരെങ്കിലും താഴെ വീണു കയ്യോ കാലോ ഒടിഞ്ഞാല്‍ ആര് സമാധാനം പറയും? പോത്തിന്‍റെ കുത്ത് കൊണ്ട് ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിരുന്നെങ്കില്‍...

ഇതാണോ തമാശ?

ഈയിടെ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമടക്കം ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കെ കല്യാണ മണ്ഡപത്തിനകത്തു വെച്ച് വരന്‍റെ കൂടെ വന്നവര്‍ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ ആ കല്യാണം തന്നെ ബഹിഷ്കരിച്ചതായി  ഒരു  വാര്‍ത്തയും കേള്‍ക്കാനിടയായി.

മറ്റൊരിടത്ത് വധൂ-വരന്മാരുടെ വാഹനം കുറെ ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി തുടര്‍ന്നങ്ങോട്ട് തങ്ങള്‍ സജ്ജമാക്കിയ വാഹനത്തില്‍ വേണം വധൂ-വരന്മാര്‍ യാത്ര ചെയ്യാനെന്നു നിര്‍ബന്ധം പറഞ്ഞു. അവര്‍ പറഞ്ഞ വാഹനമെന്തെന്നല്ലേ? നാല് പുറവും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തൂക്കി അലങ്കരിച്ച ഒരു ആപേ ഓട്ടോ റിക്ഷയായിരുന്നു അത്. ആരുടേയും എതിര്‍പ്പുകളെ വക വെക്കാതെ അവര്‍ വധൂ-വരന്മാരെ അതില്‍ കയറ്റി ഊര്‍വലം വെപ്പിക്കുകയും ചെയ്തു.

വേറൊരു സ്ഥലത്ത് വധൂ-വരന്മാരെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറാക്കിയ വാഹനം വളരെ വളരെ വ്യത്യസ്തമായിരുന്നു. പൂ കൊണ്ടലങ്കരിച്ച രണ്ടു അര്‍ബാനകള്‍...!

ഒരിടത്ത് വരന്‍ വധൂഗൃഹത്തിലേക്ക് എഴുന്നള്ളിയത് ഒരു ജെ.സി.ബി യിലാണ്‌. അതും മണ്മറഞ്ഞു പോയ അനശ്വരനടന്‍ ജയന്‍റെ വേഷത്തില്‍...

ഇതിനെയൊക്കെ എന്ത് പേര് വിളിക്കണം? തമാശയെന്നോ? കോപ്രായമേന്നോ? തോന്ന്യാസമെന്നോ? അതോ തെമ്മാടിത്തരമെന്നോ?

തമാശകള്‍ സ്വയം ആനന്ദിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും വേണ്ടിയുള്ളതാവണം. അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുവാനും മാനസികമായി മുറിപ്പെടുത്താനും വേണ്ടിയാവരുത്. നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നമുക്ക് മാത്രം ആനന്ദമുളവാക്കുന്നവയാവരുത്. അങ്ങനെയായാല്‍ അതിന്‍റെ പേര് സാഡിസം (sadism) എന്നാണ്. നാം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് കൂടി ഗുണകരവും സന്തോഷപ്രദവുമായിരിക്കണം.
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നുസുഖത്തിനായി വരേണം
എന്നാണു ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുള്ളത്.

അല്‍പ നേരത്തെ സന്തോഷത്തിനു വേണ്ടി ഒരു കുടുംബത്തിന്‍റെ മുഴുവന്‍ സന്തോഷം എന്നെന്നേക്കുമായി തല്ലിക്കെടുത്തുന്നത് ന്യായമാണോ? വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. അത് ആരുടേയും ജീവിതത്തിലെ അവിസ്മരണീയമായ ഒരു ശുഭ മുഹൂര്‍ത്തമാണ്. അതിനെ ഇത്തരം തരം താണ പ്രവൃത്തികള്‍ കൊണ്ട് ഒരു ദുരന്ത സ്മരണയാക്കേണ്ടതുണ്ടോ?

ഇതിനെതിരായുള്ള പ്രതികരണങ്ങളും ശക്തി പ്രാപിച്ചു വരുന്നുണ്ട്. ഈയിടെ തിരൂരിനടുത്തുള്ള ആലിങ്ങലില്‍ നിന്ന് വന്ന വരന്‍റെ സ്നേഹിതന്മാരുടെ പരാക്രമം സഹിക്കാന്‍ വയ്യാതായപ്പോള്‍ പുതുപ്പള്ളിക്കാരായ വധുവിന്‍റെ വീട്ടുകാരും നാട്ടുകാരും അവരെ തടഞ്ഞു വെച്ചു. വധുവിനെ വരനോടൊപ്പം പറഞ്ഞയക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, വരനെയും തടഞ്ഞു വെച്ചു. ഒടുവില്‍ പോലീസും പള്ളിക്കമ്മിറ്റിയുമൊക്കെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഇങ്ങനെ കുബുദ്ധികളായ കുറച്ചു പേര്‍ കാടിക്കൂട്ടുന്ന അപഹാസ്യകരമായ കളിതമാശകള്‍ കുടുംബങ്ങള്‍ തമ്മിലുള്ള, നാടുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് വരെ വഴി തെളിക്കുന്നു. 

ഇതിനായി മാത്രം കല്യാണത്തിന് വരുന്ന കുറച്ചു ചെറുപ്പക്കാരുണ്ട്. അവരുടെ അക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ പിന്നീട് അവരുടെ കല്യാണത്തിനായി കാത്തിരിക്കുന്നു. പൂര്‍വാധികം ശക്തിയോടെ പ്രതികാരം ചെയ്യാന്‍...  കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ ചൊല്ല്? അങ്ങനെ ഇതൊരു തുടര്‍ക്കഥയാകുന്നു.

പട്ടാമ്പിയില്‍ ഒരു കല്യാണ വീട്ടില്‍ വധൂ-വരന്മാര്‍  പ്രതീക്ഷകളോടെ മണിയറയില്‍ കയറിയപ്പോഴുണ്ട് അവിടെ വരന്‍റെ മൂന്നു ചങ്ങാതിമാര്‍ ഇരിക്കുന്നു. അവര്‍ പുറത്തിറങ്ങിങ്ങിത്തരാന്‍ അവര്‍ക്ക് പണം കൊടുക്കണം പോലും. സംഖ്യ കേട്ട് ഞെട്ടരുത്. വെറും ഇരുപത്തയ്യായിരം രൂപ. ബന്ധുക്കളൊക്കെ കാലു പിടിച്ചപേക്ഷിച്ചിട്ടും  കാശ് കിട്ടാതെ അവര്‍ മുറി വിട്ട് പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ പതിനയ്യായിരം കൊടുത്ത് അര്‍ദ്ധ രാത്രിയോടെ ബാധയോഴിപ്പിച്ചു.

ഇതിന് ഒരു കടിഞ്ഞാണിടെണ്ടത്‌ വളരെ അത്യാവശ്യമാണ്. യുവാക്കള്‍ക്കിടയില്‍ ഇതിനെതിരായി ശക്തമായ ബോധവത്കരണം വേണം. ഇതിന് മാതാപിതാക്കളും  മതസംഘടനകളും  മുന്‍കൈയെടുക്കണം. തമാശയേ ത് കാര്യമേതെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. മനസ്സാക്ഷിയുള്ളവരാരും ഇത് ചെയ്യില്ല. ഇതിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

ഇനിയെങ്കിലും ഇതൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. 

ഒരു പെണ്‍കുട്ടി ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളനുഭവിക്കുന്ന സമയമാണ് വിവാഹവും അതിനോടനുബന്ധിച്ചുള്ള ദിവസങ്ങളും. വിവാഹത്തലേന്നു തൊട്ടു പലപല വേഷങ്ങള്‍ മാറിയും, വിരുന്നുകാരെ സ്വീകരിച്ചും, മുതിര്‍ന്നവരുടെ കാലില്‍ വീണനുഗ്രഹം  വാങ്ങിയും, ഇരുന്നും എഴുന്നേറ്റും നടന്നും തളര്‍ന്നും (ശരിക്ക് ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ) ഒടുവില്‍ പിറന്ന വീടിനെയും വീട്ടുകാരെയും വേണ്ടപ്പെട്ടവരെയുമൊക്കെ വിട്ട് ഭര്‍തൃഗൃഹത്തിലേക്ക് വരുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന സ്വീകരണം ഇങ്ങനെയാണെങ്കില്‍ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?

നമ്മുടെ സ്വന്തം സഹോദരിയുടെ സ്ഥാനത്ത് നിര്‍ത്തി അതൊന്നാലോചിച്ചു  നോക്കൂ.       

ഞങ്ങള് പുതിയാപ്ലന്‍റെ ആള്‍ക്കാരാ... എന്ന് വീമ്പ് പറഞ്ഞാല്‍ മാത്രം പോരാ. ആ  പുതിയാപ്ലന്‍റെ കല്യാണം അലങ്കോലപ്പെടുത്താതിരിക്കാനും നാം ശ്രദ്ധിക്കണം...

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

എന്‍റെ ചെറുകഥകള്‍...

പ്രിയമുള്ളവരേ,

എനിക്കൊരു അസുഖമുണ്ട്. എഴുത്തിന്‍റെ അസുഖം.. 

പതിനഞ്ചാം വയസ്സില്‍ പിടിപെട്ടതാണ്  ഈ അസുഖം. ഇപ്പോഴും അതുണ്ട്. 

കൂടുതലും ചെറുകഥകളാണ് എഴുതിയിട്ടുള്ളത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഞാന്‍ എഴുതിയ ഇരുപത്തഞ്ചു ചെറുകഥകള്‍ നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. എല്ലാ കഥകളും  വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

എന്ന്,
വിനീതന്‍,
കെ. പി നജീമുദ്ധീന്‍ 

കഥകള്‍ വായിക്കാന്‍ ഓരോ കഥയുടെയും പേരിനുമേല്‍ click ചെയ്യുക..



















ബാക്കി കഥകള്‍ കൂടി ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ്...

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

കവിത: നിലാവും നീയും

നിലാവിന്,
നിന്‍റെ മുഖകാന്തിയാണെന്ന്
കാതില്‍ ഞാനോതിയതും
നാണത്തില്‍ നിന്‍ മുഖം ചുവന്നതെന്തേ?

നിലാവിന്,
നിന്‍റെ ഹിമസ്പര്‍ശമാണെന്ന്
അന്ന് ഞാന്‍ ചൊല്ലിയതും
നിന്‍ തളിര്‍ വിരല്‍  കൊണ്ടെന്‍റെ
നെഞ്ചിലെ തന്ത്രിയില്‍
പുളകങ്ങള്‍ ചേര്‍ത്തതെന്തേ?

നിലാവിന്,
നിന്‍റെ മൃദു സ്മേരമാണെന്ന്
പിന്നെ ഞാന്‍ ചൊല്ലിയതും
നിന്‍ ചെമ്മലര്‍ ചുണ്ടിന്‍
ഞൊറിവൊന്നുലച്ചൊരു
പുഞ്ചിരി പൂത്തതെന്തേ?

നിലാവിന്,
നിന്‍റെ ലയ ഭംഗിയാണെന്ന്
പിന്നെ ഞാന്‍ ചൊല്ലിയതും
നിന്‍ പൊന്നരയില്‍
മൃദു തെന്നലിളക്കി
അങ്ങകലെ പറന്നതെന്തേ?

നീ... 

 അകലെ നിലാവില്‍ മറഞ്ഞതെന്തേ?