2012, ജൂലൈ 2, തിങ്കളാഴ്‌ച

രക്തസാക്ഷിയം - തിരക്കഥ

പ്രിയമുള്ളവരേ,

നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന്റെ പിന്‍ബലത്തില്‍ ഞാന്‍ പുതിയൊരു ഉദ്യമത്തിന് മുതിരുകയാണ്. തിരക്കഥയില്‍ ഒരു എളിയ പരീക്ഷണം...

ഇത് പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്യാമ്പസ്‌ ഷോര്‍ട്ട് ഫിലിമിനു പറ്റിയ തിരക്കഥയാണ്. 'റാഗ്ഗിംഗ്' എന്ന കിരാതവിക്രിയക്കെതിരെ എന്റെ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് ഞാന്‍ ഈ തിരക്കഥ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ  സമൂഹ മനസ്സാക്ഷി ഉണര്ന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

എനിക്ക് തിരക്കഥാ രചനയുടെ സാങ്കേതിക വശങ്ങളെ കുറിച്ചൊന്നും വലിയ അറിവില്ല. എങ്കിലും ഇത്ര കാലം സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്ത അനുഭവം വെച്ച് ദൃശ്യങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ എഴുതിയതാണ് ഇത്. 
.
എല്ലാവരും ഇത് വായിച്ചു അഭിപ്രായമറിയിക്കണമെന്നും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തിത്തന്നു എന്നെ പ്രോത്സാഹിപ്പിക്കണമെന്നും ഞാന്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

എന്ന്,
കെ. പി നജീമുദ്ധീന്‍

തിരക്കഥ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

രക്തസാക്ഷിയം

2012, ജൂൺ 25, തിങ്കളാഴ്‌ച

ജീവചരിത്രം - നോവല്‍


പ്രിയ സുഹൃത്തുക്കളെ,

ജൂലൈ 1 മുതല്‍ പുതിയ നോവല്‍ ആരംഭിക്കുന്നു.

'ജീവചരിത്രം'.

കഴിഞ്ഞ നോവലില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഈ നോവല്‍ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ശ്രമിക്കാം. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2012, മേയ് 11, വെള്ളിയാഴ്‌ച

മുഖം - നോവല്‍ 7

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 7

മുഖം - നോവല്‍ 6

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 6

മുഖം - നോവല്‍ 5

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 5

മുഖം - നോവല്‍ 4

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 4
 

2012, മേയ് 8, ചൊവ്വാഴ്ച

മുഖം - നോവല്‍ 1


പ്രിയമുള്ളവരേ,

എന്‍റെ കഥകളും കവിതകളും ലേഖനങ്ങളും വായിച്ച് നിങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ആയിരമായിരം നന്ദി. നിങ്ങള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ പുതിയൊരു സാഹസത്തിന് മുതിരുകയാണ്. ഒരു നോവല്‍.... 

'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്. വായനക്കിടയില്‍ ഒരിടത്ത് പോലും ബോറടിക്കാത്ത വിധം ആകാംക്ഷയൂട്ടുന്ന മുഹൂര്‍ത്തങ്ങളുമായാണ് ഇതിന്‍റെ ഇതിവൃത്തം മുന്നോട്ട് നീങ്ങുന്നത്‌. വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. എല്ലാവരും ഇത് വായിച്ച് നിങ്ങളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. നിങ്ങള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ നിങ്ങളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക


2 വിവര്‍ത്തന കഥകള്‍

സുഹൃത്തുക്കളെ,

ഞാന്‍ ഈയിടെ വായിച്ച്  എന്നെ വളരെയധികം ആകര്‍ഷിച്ച 2 വിശ്വോത്തര കഥകള്‍ നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ വിവര്‍ത്തനം ചെയ്തു കാഴ്ചവെക്കുന്നു. കഥകള്‍ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

എന്ന്,
കെ. പി നജീമുദ്ദീന്‍ 

കഥകള്‍ വായിക്കാന്‍ ഓരോ കഥയുടെയും പേരിനുമേല്‍ click ചെയ്യുക..


2012, മേയ് 7, തിങ്കളാഴ്‌ച

ജനായത്തത്തിലെ ധൂര്‍ത്തവിലാപങ്ങള്‍


പ്രിയപ്പെട്ടവരെ  ,

ആദ്യമേ തന്നെ പറയട്ടെ, ഞാന്‍ കാന്തപുരത്തിന്‍റെ അനുയായി അല്ല. എന്ന് മാത്രമല്ല പ്രവാചകന്‍റെ തിരുകേശമെന്ന പേരില്‍ ഒരു മുടിക്കുത്തും കയ്യില്‍ വെച്ച് കൊണ്ട് കാന്തപുരം കാട്ടിക്കൂട്ടുന്ന എല്ലാ പേക്കൂത്തുകള്‍ക്കും ഞാന്‍ എതിരാണ് താനും. പക്ഷെ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. കാരണം ആള് കൂടുന്ന അങ്ങാടിയിലല്ലേ തൊള്ലേം വിളീം കൂട്ടീട്ടു കാര്യമുള്ളൂ. അത് കൊണ്ടാണ് എനിക്ക് പറയാനുള്ളത് പറയാന്‍ ഞാന്‍ ബ്ലോഗ്‌  എന്ന മാധ്യമം തന്നെ തെരഞ്ഞെടുത്തത്.

69 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്‌. 'ബിസിനസ്‌ ടുഡേ' വാരികയുടെ ഏപ്രില്‍ 2012 ലക്കത്തില്‍ പറയുന്ന ഒരു കണക്ക് പ്രകാരം ഇന്ത്യയില്‍ വൈദ്യുതി കണക്ഷനുള്ള വീടുകള്‍ വെറും 67.3 % ആണ്. 31 .4 % വീടുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ പ്രകാശമാണ് ശരണം. ബാക്കി വീടുകളില്‍ വെളിച്ചമെയില്ല. ടോയലെറ്റ് സൌകര്യമുള്ള വീടുകള്‍ വെറും 46 .9 % മാത്രമാണ്.  മതിയായ ജലസേചന സൌകര്യമുള്ള വീടുകള്‍ വെറും 65%. ഇന്ത്യന്‍ ജനസംഖ്യയില്‍ 44.8% ആളുകള്‍ ഇപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. 59% ആളുകള്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ട്‌ ഉള്ളൂ. തമിഴ് നടന്‍ വിജയകാന്തിന്‍റെ ശൈലിയില്‍ ഇത്രയും statistics ഇവിടെ നിരത്തിയത് വെറുതെ ഷോ കാണിക്കാന്‍ വേണ്ടിയല്ല. മറിച്ച് വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ്  നമ്മുടെ നാടിന്‍റെ ശരിയായ അവസ്ഥ ഒന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ഇനിയും കുറെ കണക്കുകള്‍ പറയാനുണ്ട്. പക്ഷെ ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് മാത്രം ഞാനതിന് മുതിരുന്നില്ല.

ഇത്രയും ദരിദ്ര നാരയണന്മാരധിവസിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് 40 കോടി രൂപ വില മതിക്കുന്ന ഒരു പള്ളിയുടെ (അത് എന്ത് കുന്തം സൂക്ഷിക്കാന്‍ വേണ്ടിയുള്ളതുമാകട്ടെ) പ്രസക്തിയെന്ത് എന്നുള്ളതാണ് ഇവിടുത്തെ ചോദ്യം.

പട്ടിണി മൂലവും രോഗം പിടിപെട്ടും എത്രയോ ആളുകള്‍ മരിക്കുന്നു. കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ നാള്‍ക്കുനാള്‍ പെരുകി വരുന്നു (ഇതിന്‍റെ പ്രാധാന്യം കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ ചരമപ്പേജിലെ ചെറിയ പെട്ടിക്കുള്ളിലായി സ്ഥാനം). റോഡുകളുടെ അവസ്ഥ അനുദിനം ശോച്ചനീയമായിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണവും ദിനം പ്രതി പുതിയ കണക്കുകളിലേക്ക് promotion നേടി പോകുന്നു. നമ്മുടെ പൊതു വിദ്ധ്യാലയങ്ങളുടെയും ആശുപത്രികളുടെയും അവസ്ഥയെന്താണ്? ഇങ്ങനെ കഷ്ടപ്പാടിന്‍റെ കെട്ടുകണക്കുകള്‍ മാത്രം എന്നിപ്പറയാനുള്ള ഒരു ജനതയ്ക്ക് 40 കോടിയുടെ പ്രാര്‍ത്ഥനാ സമുച്ചയം കൊണ്ട് കൈവരാവുന്ന സാഫല്യത്തിന്‍റെ അളവ് കോലെന്താണ്?

ആ 40 കോടി വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തിക്കൂടെ? സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളെ സഹായിക്കാനോ, കടബാധ്യത മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് കൊടുക്കാനോ, റോഡുകളും പൊതുവഴികളും പാലങ്ങളും നേരെയാക്കി ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കാനോ, നാടിനുപകാരപ്പെടുന്ന എന്തെങ്കിലും വ്യവസായ സ്ഥാപനം തുടങ്ങി തൊഴിലില്ലാത്ത കുറെ ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനോ, സര്‍ക്കാര്‍ വിദ്ധ്യാലയങ്ങളുടെയും ആശുപത്രികളുടെയും നില മെച്ചപ്പെടുത്താനോ.... അങ്ങനെയെന്തിനെങ്കിലും... ജനങ്ങളില്‍ നിന്ന് കാശു പിരിച്ചിട്ടാനത്രേ കാന്തപുരം ഈ ആഡംബരപ്പള്ളി പണിയാന്‍ പോകുന്നത്. ഒരു നേരത്തെ ആഹാരത്തിനു ഗതി കേട്ട വല്ലവനും പത്തു രൂപ കടം ചോദിച്ചാല്‍ അഞ്ചു നയാ പൈസ പോലും കൊടുക്കാന്‍  തയ്യാറാവാത്ത നമ്മുടെ ജനങ്ങള്‍ ഒരു ഗുണവുമില്ലാത്ത ഒരു ആഡംബര കെട്ടിടത്തിന് 40 കോടി സംഭാവന കൊടുക്കാന്‍ തയ്യാറാണെന്നതു  തീര്‍ത്തും വിസ്മയകരമാണ്. 

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ എന്‍റെ സമുദായത്തില്‍ പെട്ടവനല്ല എന്ന് പറഞ്ഞ മുഹമ്മദ്‌ നബിയുടെ പിന്മുറക്കാരാണ് മുസ്ലിങ്ങള്‍. അവരുടെ സാരധികളിലൊരാളാണ് കാന്തപുരം. തികഞ്ഞ പണ്ഡിതന്‍. വാഗ്മി.. അങ്ങനെ പലതുമാണദ്ധേഹം... ആ അറിവോട് കൂടിത്തന്നെ  ഞാന്‍ ചോദിക്കുകയാണ്. അല്ലയോ മഹാനായ കാന്തപുരം സാഹിബ്,  ഒരു ഹജ്ജ് ചെയ്യണമെങ്കില്‍ പോലും ആദ്യം തനിക്കു ചുറ്റും പട്ടിണിയും വറുതിയുമില്ലെന്ന്   ഉറപ്പുവരുത്തിയിട്ടാകണമെന്ന് നിഷ്കര്‍ഷിക്കുന്ന ഒരു മതമാണ്  ഇസ്ലാം. അത് താങ്കള്‍ക്കു അറിയാതിരിക്കാന്‍ വഴിയില്ല. അങ്ങനെയിരിക്കെ ദാരിദ്ര്യത്തിന്‍റെ  വറചട്ടിയില്‍ വേവുന്ന ഒരു ജനതയ്ക്ക് ഒരു അംബരചുംബിയായ ആരാധനാലയം കൊണ്ട് എന്ത് പ്രയോജനം ഉണ്ടെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?

ഒരു വലിയ വിഭാഗം ജനങ്ങള്‍ ഓരോ ദിവസവും ജീവിച്ചു തീര്‍ക്കാന്‍ ഗതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ നാട്ടില്‍ ഇതൊരു പാഴ് ചെലവു തന്നെയാണ്. അന്യരുടെ കണ്ണീരിനും കഷ്ടപ്പാടിനും മീതെ കെട്ടിപ്പൊക്കാന്‍ പോകുന്ന ഈ മഹാസൌധം തീര്‍ച്ചയായും ഒരു അലങ്കാരമല്ല, മറിച്ച്  അഹങ്കാരത്തിന്‍റെ മറുവാക്ക് തന്നെയാണ്. അതിന് ആത്മീയതയുടെ കോപ്പും കോലവും വെച്ച് കെട്ടിയാലും അതിന്‍റെ പിന്നിലെ അര്‍ത്ഥ ജടിലമായ ആര്‍ഭാടത്തിന്‍റെ  മുഴപ്പ് പുറത്തേക്കു എറിച്ചു നില്‍ക്കുക തന്നെ ചെയ്യും. ഈയുള്ളവനും വിശ്വസിച്ചു പോരുന്ന മതത്തിന്‍റെ ഇലാഹ് ഒരിക്കലും ഇതിനെ പവിത്രമാക്കില്ല. ഇനി കാന്തപുരത്തിന്‍റെ കയ്യില്ലുള്ളത് ഒറിജിനല്‍ മുഹമ്മദ്‌ നബിയുടെ തിരുകേശമാണെങ്കില്‍ പോലും അത് സൂക്ഷിക്കാന്‍ 40 കോടിയുടെ പള്ളിക്കെട്ടിടമെന്നത്  പടച്ചവന്‍ പോലും പൊറുക്കാത്ത ദുഷ്ശാട്യം തന്നെയാണ്.

ഇതെല്ലം പലപ്പോഴായി പലരും പറഞ്ഞു കഴിഞ്ഞതാണ്. പക്ഷെ ഞാന്‍ ചോദിക്കുന്നത് ഈ കണക്കെടുപ്പുകളും എതിര്‍പ്പുകളുമൊക്കെ   കാന്തപുരത്തിന്റെ നേര്‍ക്ക്‌ മാത്രം മതിയോ?

കഴിഞ്ഞ മാസം ഇന്ത്യ കൊട്ടിഘോഷിച്ചു പറത്തിവിട്ട 'അഗ്നി 5' എന്ന മിസൈലിനായി ചെലവിട്ടത് 50 കോടിയാണ്. അത് പോലെ വിജയിച്ചതും മൂക്ക് കുത്തി വീണതുമായ പല ശൂന്യാകാശ പരീക്ഷണങ്ങള്‍ക്കുമായി കോടികളാണ് നമ്മുടെ രാജ്യം ചെലവിടുന്നത്. നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വകയിരുത്തുന്നതില്‍ എത്രയോ കൂടുതലാണ് ആയുധം വാങ്ങുന്നതിലെക്കായി ചെലവഴിക്കപ്പെടുന്നത്‌ (അതിനിടക്ക് ബോഫോര്‍സ്  പോലുള്ള വെട്ടിപ്പുകള്‍ വേറെ).  ഇവിടെ ഭക്ഷണം പോലും കിട്ടാതെ വലിയൊരു വിഭാഗം ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ കോടികള്‍ കത്തിച്ച് അണുപരീക്ഷണം നടത്തുന്നതും  ആയുധം വാങ്ങിക്കൂട്ടുന്നതും ആരെ കാണിക്കാനാണ്. ഒഴിഞ്ഞ വയറിനെ പട്ടു വസ്ത്രം കൊണ്ട് മറക്കുന്നത് പോലെ അര്‍ത്ഥ ശൂന്യമാണത്. കാന്തപുരം ആറ്റില്‍ കളയാന്‍ പോകുന്ന 40 കോടിക്കും എത്രയോ മുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുന്ന പണത്തിന്‍റെ തോത്. അത് ആര് ഭരിച്ചാലും അങ്ങനെ തന്നെ...

പക്ഷെ ഇതിനെതിരെയൊന്നും പ്രതികരിക്കാന്‍ ആരുമില്ല. കാന്തപുരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വാചാടോപം നടത്തുമ്പോള്‍ ഇടയ്ക്കു ചിന്തകള്‍ക്ക് ചില വിശാല മാനങ്ങള്‍ നല്‍കിയാല്‍ ധൂര്‍ത്തുകളൊന്നും  തന്നെ 40 കോടിയിലൊതുങ്ങുന്നില്ല  എന്ന് മനസ്സിലാക്കാന്‍ കഴിയും.

കൂടുതല്‍ ചിന്തിക്കാനും കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാനും നമുക്ക് കഴിയുമാറാകട്ടെ...

2012, മേയ് 4, വെള്ളിയാഴ്‌ച

പടച്ചവന്‍റെ കൈപ്പിഴകള്‍



ദൈവം ചിലപ്പോള്‍ അങ്ങനെയാണ്..

ഇടയ്ക്കു ചില തമാശകളൊപ്പിക്കും.. പടപ്പുകളുടെ ജീവിതം വെച്ച്...
ആരോ പറഞ്ഞത് പോലെ ദൈവം അപ്പോള്‍ ഒരു ക്രൂരഫലിതക്കാരനാകും...
അതിന്‍റെ ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തമാണ് നിലമ്പൂര്‍ തീക്കടി കോളനിയിലെ രാജു. ദൈവം ആ തമാശയൊപ്പിച്ചതെങ്ങനെയെന്നോ..? രാജുവിന്‍റെ ശരീരത്തിനുള്ളില്‍ ദൈവം ഒരു ഗര്‍ഭപാത്രം വെച്ചു മറന്നു.
രാജുവിന്‍റെ കരളലിയിക്കുന്ന ജീവിതകഥയാണ്‌ 'വിപരീതം'. ഉണ്ണികൃഷ്ണന്‍ ആവള എഴുതി ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്.
ദൈവം നല്‍കിയ ഗര്‍ഭപാത്രം ഒരു അര്‍ബുദം പോലെ പേറി നടക്കുന്ന രാജുവിന്‍റെ ദുരിതപൂര്‍ണമായ ജിവിതം ഇതിന്‍റെ ഓരോ താളുകളിലും തുടിച്ചു നില്‍ക്കുന്നു. ഒരേ സമയം പ്രകൃതിയാലും  വൈദ്യശാസ്ത്രത്താലും വഞ്ചിക്കപ്പെട്ട രാജു ഇന്ന് സമൂഹത്തിന്‍റെ കാമവെറി പൂണ്ട കഴുകന്‍ കണ്ണുകളാല്‍ കൊത്തിവലിക്കപെട്ട് തിരസ്കൃതനായി ജന്മദു:ഖത്തിന്‍റെ മുഷിഞ്ഞ ഭാണ്ഡവും പേറി അലയുന്നു. നമുക്കിടയില്‍ത്തന്നെ...

പരിഷ്കൃത സമൂഹമെന്നു പുറമ്പൂച്ച് നടിക്കുന്ന, മോടിയില്‍ വസ്ത്രം ധരിച്ച് സുഗന്ധവും പൂശി, ഐഫോണും ഐപാടും പോക്കറ്റിലിട്ടു പുളപ്പുകാട്ടി  നടക്കുന്ന നമ്മുടെയെല്ലാം  ഉള്ളിന്‍റെ  ഉള്ളില്‍ ഇപ്പോഴും ശിലായുഗത്തിലെ അസംസ്കൃത മനുഷ്യന്‍റെ തലതെറിച്ച കാടത്തം തന്നെയാനുള്ളതെന്ന് പലപ്പോഴും നാം  മനസ്സിലാക്കുന്നു. തക്കം പാര്‍ത്തു അത്  തേറ്റപ്പല്ലിറക്കി  പുറത്ത് വരും...
ഇവിടെ രാജുവിന്‍റെ വിപരീതജീവിതം മഷി നനച്ചെഴുതുമ്പോള്‍ കാലത്തിന്‍റെ കുറ്റവിചാരണക്കോടതിയില്‍ ദൈവവും ശാസ്ത്രവും സമൂഹവുമെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടു ജീവിതപ്പെരുവഴിയില്‍ ഒറ്റക്കായിപ്പോയ തന്നെ സ്വന്തം ശരീരം പോലും ചതിച്ചു കളഞ്ഞതറിഞ്ഞു  കരച്ചില് പോലും വരാതെ  കല്ലിച്ചു നിന്നുപോയ രാജു കൂടുതല്‍ ചതിപ്രയോഗങ്ങള്‍ തനിക്കായി വാരിക്കുഴിയൊരുക്കി കാത്തിരിക്കുന്നുവെന്ന സത്യം അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല.

ഗ്രന്ഥകാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ - 'വേദനയുടെ ഒരു പ്രദേശമാണ് രാജുവിന്‍റെ ശരീരം.'
ഉണ്ണികൃഷ്ണന്‍ ആവള എഴുതുന്നു-
"തൂങ്ങി  മരിക്കാന്‍ ഉറപ്പുള്ളോരു മേല്‍ക്കൂര പോലും തന്‍റെ കുടിലിനില്ലാത്തത് കൊണ്ട്, നാട്ടുമനുഷ്യരുടെ  പരിഹാസച്ചിരികളെ  ഭയന്ന്, ആത്മഹത്യ ചെയ്യാന്‍ കാട്ടില്‍ വിഷക്കായകള്‍ തേടി നടക്കുന്ന രാജുവിന്‍റെ ദാരുണ ജീവിതമാണ് 'വിപരീതം'. കാലക്കണക്കുകളില്‍ കൃത്യതയില്ലെങ്കിലും ഒരു ക്ഷതം പോലുമേറ്റിട്ടില്ലാത്ത അയാളുടെ ഓര്‍മ്മകള്‍ അസംതൃപ്തമായ ഒരു വലിയ കാടിനെപ്പോലെ നമ്മെ ഭയപ്പെടുത്തും".
നിലമ്പൂര്‍ തീക്കടി കോളനിയിലെ അറനാടര്‍ എന്ന ആദിവാസി സമൂഹത്തില്‍, അയ്യയുടെയും ചാത്തൂട്ടിയുടെയും ആറ് മക്കളില്‍ ഒരാളാണ് രാജു. കാട്ടില്‍ നിന്നു വിറക് പെറുക്കി വിറ്റും കൂലിപ്പണിയെടുത്തുമാണ് അവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. എട്ടാം വയസ്സില്‍ പെറ്റമ്മ 'വെള്ളം തൊടാണ്ട് പെടച്ചു പെടച്ചു' മരിക്കുന്നത് കണ്ടവനാണ് രാജു. അത് തന്‍റെ കൂട്ടക്കാര് മന്ത്രപ്പണി ചെയ്തിട്ടാണെന്ന് വിശ്വസിക്കുന്ന ശുദ്ധഹൃദയനായ രാജു താമസിയാതെ അച്ചനും അതേ വഴി  പോയതോടെ  തിരിപാട് തെളിയാതെ കണ്ണില്‍ ഇരുട്ട് പാറ്റി നിന്നു...

അത് ഒരു ദുരിതപര്‍വ്വത്തിന്‍റെ തുടക്കം മാത്രമായിരുന്നു. വിധി അവനെതിരെ കൂടുതല്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ട്  വാള്‍ത്തലക്ക് മൂര്‍ച്ച കൂട്ടിക്കാത്തിരുന്നു.

നിലമ്പൂരിലെ ഒരു ഹോട്ടലില്‍ പണിയെടുത്തുകൊണ്ടിരുന്ന കാലത്താണ് രാജുവിന്‍റെ ജീവിതത്തിന്‍റെ സുഗമമായ ഒഴുക്കിനെ തകിടം മറിച്ചുകൊണ്ട് ഒരു വെള്ളിയാഴ്ച അവന് ശക്തമായ നാഭിക്കടച്ചില്‍ അനുഭവപ്പെട്ടതും അവന്‍റെ പുരുഷത്വത്തിന്‍റെ തടയണകളെ ഭേദിച്ച് കൊണ്ട് സ്ത്രീത്വത്തിന്‍റെ ചോരച്ചുവപ്പ് പൊട്ടിയോലിച്ചതും... അവിടുന്നങ്ങോട്ട് രാജുവിന്‍റെ ജീവിതത്തില്‍ ദുരിതങ്ങളുടെ പ്രളയപ്രവാഹമായിരുന്നു.

"ജനിക്കുമ്മം എന്തൊക്കെ അതികം തരേനും പടച്ചോന്. പെണ്ണുങ്ങക്ക് ഉണ്ടാവുന്ന കെര്‍ഭപാത്രം ആണായ എന്‍റെ മേത്ത് കേറ്റിപ്പിടിപ്പിച്ചിട്ട് എന്‍റെ ജീവിതം ഇങ്ങനെ കൊയപ്പത്തിലാക്കിയത് ഞാനെന്തു മാണ്ടാത്തത് ചെയ്തിട്ടാ?" - രാജു ചോദിക്കുന്നു.

പ്രതീക്ഷയോടെയും പ്രാര്‍ത്ഥനകളോടെയും അവന്‍ സമീപിച്ച ഭിഷഗ്വരന്മാര്‍ ഒടുവില്‍ അവന് വിധിച്ച പ്രതിവിധി അവനെ ശസ്ത്രക്രിയ ചെയ്തു പെണ്ണാക്കി മാറ്റുക എന്നതായിരുന്നു. അങ്ങനെ തന്നെ അനുദിനം കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ വേദനകള്‍ക്ക് മുന്നില്‍ അവന്‍ തന്‍റെ പുരുഷത്വം  അടിയറവെച്ചു സ്ത്രീത്വം വരിച്ചു. എന്നിട്ടും അവന്‍റെ പ്രയാസങ്ങള്‍ക്ക് അറുതിയായില്ല. പാതി ആണും പാതി പെണ്ണുമായി അവന്‍ ഒറ്റപ്പെട്ടു നിന്നു. ഉപജീവനത്തിന് ഒരു ജോലി പോലും ചെയ്യാനാവാതെ, കാട്ടില്‍ പോയി ചുള്ളിക്കമ്പ് പോലും പെറുക്കാനാവാതെ.... അവന്‍റെ തന്നെ ശൈലിയില്‍ പറഞ്ഞാല്‍ കാട്ടില്‍ പോകാനാകാത്ത അറനാടന്‍റെ ഗതി വെള്ളത്തില്‍ ഇറങ്ങിക്കൂടാത്ത മീനിന്‍റെ മാതിരിയാ..

ഒടുവില്‍ അരവയര്‍ നിറക്കാന്‍ രാജുവിന്‍റെ മുന്നില്‍ ഒരൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. ഭിക്ഷാടനം..! പല വീടുകള്‍ കയറിയിറങ്ങി രാജു തന്‍റെ അഷ്ടിക്കുള്ളത് കണ്ടെത്താന്‍ തുടങ്ങി. നാട്ടുകാരെല്ലാം അവനെ ഒരു കൌതുകവസ്തുവായിട്ടാണ് കണ്ടത്. അവര്‍ തരുന്ന അന്നപാനീയങ്ങള്‍ക്ക് പകരമായി അവരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ അവന്‍ നിര്‍ബന്ധിതനായി.

"ഓരൊക്കെ ചോയ്ക്കും, രാജ്വോ, ഇനിക്ക് പെണ്ണാവാന്‍ ഇഷ്ടാണോന്ന്. ഞാനെന്താ പറയേണ്ടത്? ഇഷ്ടണ്ടായിട്ടല്ല, ആണായിട്ട് നിക്കാന്‍ പടച്ചോന്‍ സമ്മതിക്കാഞ്ഞിട്ടാന്നു ഞാന്‍ പറയും.."

പലര്‍ക്കും അറിയേണ്ടത് രാജുവിന്‍റെ ഗോപ്യമായ ചില ജൈവമാറ്റങ്ങളെക്കുറിച്ചാണ്. അതിനെ കുറിച്ചുള്ള രാജുവിന്‍റെ വേദന പുരണ്ട വാക്കുകള്‍ ഇങ്ങനെയാണ് - "ഓര് ചോദിച്ചറീന്ന വിശേഷങ്ങളൊക്കെ ആലോചിക്കുമ്മം എനിക്ക് വെഷമം വരൂന്ന് ഓര്‍ക്കൊന്നും അറീല്ലല്ലോ?"

മറ്റു ചിലര്‍ ചില ശാരീരികമായ പീഡനങ്ങള്‍ക്കും മുതിരാരുണ്ടെന്ന് രാജു വ്യസനത്തോടെ വെളിപ്പെടുത്തുന്നു. കരിങ്കല്ലില്‍ ചേല ചുറ്റിവെച്ചാല്‍ പോലും വെറുതെ വിടാത്തവരാണല്ലോ നമ്മള്‍?

"ഇതൊക്കെ പേടിച്ചിട്ട്‌ പോകാണ്ടിരിക്കാനും പറ്റൂലല്ലോ? കഞ്ഞി കുടിക്കെണ്ടേ? മരുന്ന് കയിക്കേണ്ടേ? ബെരുന്നത് ബെരട്ടെന്നു വിചാരിച്ച് ഞാനങ്ങ്‌ പോവും. അടുത്തൊക്കെയാണെങ്കില് എന്‍റെ പട്ട്യേളും കൂടെ നടക്കും. എന്നെപ്പേടിയില്ലേലും എന്‍റെ പട്ടികളെ ആള്‍ക്കാര്‍ക്ക് പേടിയാ... അതൊരു ധൈര്യാ... "

ആരാന്‍റമ്മക്ക്‌ ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണെന്ന് പറഞ്ഞത് പോലെ മറ്റുള്ളവരുടെ വിഷമങ്ങളില്‍ സഹതപിക്കുക എന്നത് പോട്ടെ, അന്യരുടെ ദുരിതങ്ങളെ ആഘോഷമാക്കുക എന്നതാണ് നമ്മുടെയൊക്കെ ശീലം. ഭക്ഷണത്തിനായുള്ള അലച്ചിലിനിടക്ക് രാജുവിന് സഹജീവികളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങള്‍ക്കു കുന്തമുനകളേക്കാള്‍ മൂര്ച്ച്ചയുണ്ട്.

"ഈ കളിയാക്കുന്നവരൊന്നും എന്നെ സഹായിക്കലേയില്ല. ഒരുറുപ്പ്യ അങ്ങനെയല്ലേ മരുന്ന് വാങ്ങാന്‍, ഇതാന്നും പറഞ്ഞ് തന്നിട്ടില്ല. വയ്യാണ്ടായ നേരത്ത് ഒര് ക്ലാസ് പച്ചവെള്ളം തന്നിട്ടില്ല. എന്നിട്ടാ എന്നെ കളിയാക്കാന്‍ നടക്കുന്നത്. ഇബിടുത്തെ ചെല മനിഷന്മാരേക്കാള്‍ നല്ലത് ഈ കാട്ടിലെ മൃഗങ്ങളാ. എന്നെ ഇത് വരെ ഓല് എടങ്ങാറാക്കീട്ടില്ല.... അതാണ്‌ നാട്ടിലേം കാട്ടിലേം ജാതികള് തമ്മിലെ ബ്യത്യാസം.."

ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യരായി പിറന്നതില്‍ ലജ്ജ തോന്നുന്നില്ലേ?

ഈ പുസ്തകം രാജുവിന്‍റെ കദനകഥമാത്രമല്ല പറയുന്നത്. അതോടൊപ്പം തന്നെ അറനാടര്‍ എന്ന ആദിവാസി സമൂഹത്തിന്‍റെ സാമൂഹിക ചരിത്രത്തിന്‍റെ അകക്കാഴ്ചകളെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുകയും ചെയ്യുന്നു. ഒട്ടേറെ ദുരൂഹ വശങ്ങളുള്ള ഒരു ജനസന്ജയമാണ് ഇവര്‍ എന്ന് രാജുവിന്‍റെ വാക്കുകളിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം.
രാജു പറയുന്നു - " ഞങ്ങളെ ജാതീല് മൂന്നും നാലുമൊക്കെ കെട്ടും. പെണ്ണിനും ആണിനും തമ്മില്‍ വേണ്ടെങ്കില്‍ ഓര് ഒയിവായി വേറെ കെട്ടും. ഭാര്യക്കോ  ഭര്‍ത്താവിനോ  ഒരാള്‍ക്ക്  ഇഷ്ടമല്ലെങ്കിലും ഓല് വേറെ ആളെ ഒപ്പം പോവും."
ഭാര്യ ഭര്‍ത്താക്കന്മാരുടെ ഇടയില്‍  സംശയ രോഗം മൂര്‍ചിച്ചു കൊലപാതകത്തില്‍ വരെ കലാശിക്കാരുണ്ടെന്നു രാജു തന്‍റെ കുടുംബത്തില്‍  തന്നെ സംഭവിച്ച ചില കാര്യങ്ങളെ ഉദാഹരണമാക്കി  പറയുന്നുണ്ട്. അറനാടന്മാരില്‍ പലരും വാറ്റുചാരായത്തിനു അടിമകളാണെന്നും കള്ള് കുടിച്ച മാലിന് പുറത്ത് സ്വന്തക്കാര്‍ തമ്മില്‍ വരെ അടിപിടിയും കത്തിക്കുത്തും നടക്കാറുണ്ടെന്നും രാജു സാക്ഷ്യപ്പെടുത്തുന്നു. പകയുള്ളവര്‍ തമ്മില്‍ കൂടോത്രം ചെയ്തു നശിപ്പിക്കുന്നതും വിഷം കൊടുത്തു കൊല്ലുന്നതും മറ്റും സര്‍വ്വസാധാരണമാണെന്നും രാജു പറയുന്നു. അറനാടന്മാര്‍ക്കിടയിലെ ഈ അരക്ഷിതാവസ്ഥ കാരണം പലരും മതം മാറി മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാറുണ്ടെന്നും നമുക്ക് മനസ്സിലാക്കാം.

ഇവര്‍ എങ്ങനെ ഇവിടെ എത്തി എന്ന് മനസ്സിലാക്കുമ്പോള്‍ ചരിത്രം ഒരു  ജനതയോട് ചെയ്ത ഏറ്റവും വലിയ നെറികേടിന്‍റെ  പുറപ്പാടുപുസ്തകം നമുക്ക് മുന്നില്‍ താളുകള്‍ വിടര്‍ത്തി നില്‍ക്കും. കുറഞ്ഞ വിലക്ക് ഭൂമി നല്‍കി നിഷ്കളങ്കരും നിസ്സഹായരുമായ ആദിവാസികളെ ആനയും  പന്നിയുമിറങ്ങുന്ന ആപത്ത് നിറഞ്ഞ ഈ ഭൂപ്രദേശത്തേക്ക് ഉപരിവര്‍ഗം തള്ളി വിടുകയായിരുന്നുവെന്ന് രാജുവിന്‍റെ വാക്കുകളെ മുടിനാരിഴ കീറി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

"പാടത്തെ കൃഷിക്ക് കാവല് നിന്ന മാതിരിയായി ഞങ്ങളുടെ വീടുകളുടെ കാര്യം. ആനേം പന്നീം കാട്ടീന്ന് എറങ്ങാതെ നോക്കല് ഈ വീട്ടുകാരെ ആവശ്യായി. അതുകൊണ്ടെന്താ, പാടത്തിന്‍റെ ഒടമാക്കാര് കയിച്ചിലായി. സുകായിട്ട്‌ കൃഷിയിറക്കി കൊയ്തു കൊണ്ടോവാം. തീ കത്തിച്ചും ഒച്ചണ്ടാക്കീം ഞങ്ങള് ഒറങ്ങാണ്ട് കാത്തിരിക്കും. മൃഗങ്ങള് വീട് തോണ്ടിയിടാണ്ട്   കാക്കാന്‍ ഞങ്ങളെ ഒറക്കം കളയുംബം, പാടത്ത് നേരാനേരത്തു കൃഷിയിറങ്ങും."

തന്നെ കരണ്ടു കീ റിക്കൊണ്ടിരിക്കുന്ന നാഭിക്കടച്ചിലില്‍ നിന്ന് രക്ഷനേടാന്‍ പെണ്ണായി മാറാനും തയ്യാറാണ് രാജു. ഒന്നുകില്‍ ആണ്, അല്ലെങ്കില്‍ പെണ്ണ്. ഇത് രണ്ടുമല്ലാത്ത അവസ്ഥ വയ്യെന്ന് അവന്‍ പറയുന്നു. രാജുവിന് വേറെയുമുണ്ട് സ്വപ്നങ്ങള്‍. പൂര്‍ണമായി ഒരു സ്ത്രീയാവണമെങ്കില്‍ രാജുവിന് ഒരു ശസ്ത്രക്രിയ കൂടി കഴിയണം. വല്ല വിധേനയും അത് കഴിഞ്ഞു കിട്ടിയാല്‍ സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കണമെന്നാണ് രാജുവിന്‍റെ ആഗ്രഹം. തനിക്കായി ആണൊരുത്തന്‍ വരുമെന്ന് അവന്‍ പ്രത്യാശിക്കുന്നു. പിന്നെ കുട്ടികളും..

"മക്കള് ഉണ്ടായാല് കെട്ട്യോന്‍ ഇട്ടേച്ചു പോയാലും ഞാന്‍ ഒറ്റക്കാവില്ലല്ലോ? ഓല് വലുതായാലെങ്കിലും എന്‍റെയീ തെണ്ടലും നയിപ്പും മാറിക്കിട്ടട്ടെ.."

പക്ഷെ അവിടെയും ആശങ്കകള്‍ക്ക് അറുതിയാകുന്നില്ല. അതൊന്നും വെറുതെയല്ല താനും. ഇപ്പോഴത്തെ കാലം അങ്ങനെയാണ്.

"കെര്‍ഭപാത്രള്ള ആ രാജൂന്‍റെ കുട്ട്യാന്നു കേള്‍ക്കുമ്മം കുട്ട്യേള്‍ക്ക്‌ നാണക്കേടാവ്വോന്നാ എന്‍റെ ഇപ്പളത്തെ പേടി. ഓലും എന്നെ ഒയിവാക്കിപ്പറയ്വോ? ആര്‍ക്കറിയാം?"

ഭാവിയുടെ ഇരുള്‍പ്പരപ്പിലേക്ക് തുറിച്ചു നോക്കി ആകുലപ്പെടുന്ന ഒരു  മനുഷ്യാത്മാവിന്റെ  നെടുവീര്‍പ്പിന്റെ ചൂട് ഈ വാക്കുകളില്‍ നിന്ന് ബഹിര്‍ഗമിക്കുന്നു.

രാജുവിനെ സമൂഹം വേട്ടയാടുന്നത് ശാരീരികമായും മാനസികമായും മാത്രമല്ല, മതപരമായും കൂടിയാണ്. തങ്ങളുടെ മതം സ്വീകരിക്കാന്‍ തയ്യാറായാല്‍ രാജുവിന്‍റെ ചികിത്സക്കും പുനരധിവാസത്തിനും വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തു കൊണ്ട് ആത്മീയതയുടെ ദല്ലാളന്മാര്‍  അയാളെ തേടിച്ചെന്നു തുടങ്ങിയിരിക്കുന്നു. രാജു എന്തിനും റെഡിയാണ് താനും. അവന്‍ പറയുന്നു - "എന്‍റെ നാഭിക്കടച്ചില് മാറ്റിത്തന്നാ ഏതു മതത്തിലേക്കും ഞാന്‍ മാറും.." ഇവിടെ മതം എന്നത് വിശ്വാസം എന്നതിനപ്പുറം വെറുമൊരു കീഴടങ്ങല്‍  മാത്രമാകുന്നു.

ചിലപ്പോഴെങ്കിലും രാജുവിന്‍റെ ആത്മനൊമ്പരങ്ങള്‍ വിശാലമായ ചില സാമൂഹിക മാനങ്ങള്‍ കൈവരിക്കുന്നു. കള്ളിന്‍റെ ലഹരിയില്‍ പുഴ നീന്തിക്കടക്കാന്‍ ശ്രമിച്ചു ഒഴുക്കില്‍ പെട്ട് മരിക്കുന്ന ചെറുപ്പക്കാരെ കുറിച്ച് രാജു വളരെ സങ്കടത്തോടെ സംസാരിക്കുന്നു. കള്ള് കുടിയും പുകവലിയുമായി നടന്ന് സ്വന്തം കരളും ആരോഗ്യവും നശിപ്പിക്കുന്നവരെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഒരു നഷ്ടജന്മത്തിന്‍റെ  മുഴുവന്‍ ആര്‍ത്തവിലാപം അതില്‍ അലയടിക്കുന്നു.

"സുകായി ജീവിക്കാന്‍ മാണ്ടീറ്റ് തടീന്‍റെ കേട് തീരാന്‍ ഞാനൊക്കെ എത്ര നരകി ക്കണ്. അന്നെരത്താ ഇവരൊക്കെ തടിക്ക് നല്ല കൊതോം ഒറപ്പുമുണ്ടായിട്ടും  വെള്ളമടിച്ച് പോയേല് പോയി ചാവുണത്... ഒരു ദിവസമെങ്കിലും ഒലെപ്പോലെ മുയിമന്‍ ആരോഗ്യത്തോടെ കയ്യാന്‍ പറ്റ്യാ മതീന്നാ എന്‍റെ ദൈവത്തോടുള്ള തേടല്... തടിക്ക് മാറാത്തൊരു കേട് വന്ന് നോക്കണം, കേടില്ലാത്ത മനിഷ്യന്‍റെ താടീന്‍റെ ബെല തിരിയാന്.."

ഇപ്പോള്‍ രാജുവിന്‍റെ ആവശ്യം കഴിവതും വേഗം അടുത്ത ശസ്ത്രക്രിയ ചെയ്തു ഈ ദുരിതത്തില്‍ നിന്ന് മുക്തി നേടുക എന്നതാണ്. പിന്നെ ചുരുണ്ടുകൂടാനൊരു മേല്‍ക്കൂരയും...

"ഞാന്‍ കെടക്കുന്ന കുടീല് മണ്ണിന്‍റെ തറയാ. നല്ല മരത്തിന്‍റെതൂണ് കൂടിയില്ല. മൊള ഷെഡഡ് പ്ലാസ്റ്റിക്‌ സന്ജിയിട്ടാ മേഞ്ഞത്, കൊറച്ച് ഓലേം. ആനക്കൊരു പൂതി തോന്നി തുമ്പിക്കൈ കൊണ്ടൊന്ന് ഊതിയാ മതി. ഈ കുടില് അങ്ങനെത്തന്നെ പാടത്ത് പോയി വീയും."

ഈ രണ്ടു മോഹങ്ങളിലേക്കുമുള്ള ഒരു നടക്കല്ല് കൂടിയാണ് ഈ പുസ്തകം. ഇതിന്‍റെ വിറ്റുവരവില്‍ നിന്നുള്ള നല്ലൊരു സംഖ്യ രാജുവിനുള്ളതാണ്. ഓരോ നിമിഷവും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയുടെ പുഴുക്കുത്തില്‍ നിന്നൊരു മോചനം ലഭിക്കാന്‍ ആ പണം അവനെ സഹായിച്ചേക്കും. പിന്നെ കാമപ്പശി  തീര്‍ക്കാന്‍ അന്തിപ്പാതിരക്ക് ഇടിച്ചു കയറി വന്നു മടിക്കുത്തഴിക്കുന്ന പിശാചുക്കളെ പേടിക്കാതെ സ്വസ്ഥമായി ഉറങ്ങുവാന്‍ നാല് ചുവരുകളുടെ സുരക്ഷാകവചവും...

പ്രകൃതിയോടിണങ്ങി ജീവിച്ചവനാണ് രാജു. ഓരോ നിമിഷവും ആ പ്രകൃതിയെ സ്നേഹിക്കുകയും ചെയ്തു അവന്‍. പക്ഷെ പ്രകൃതി അവനോടു ചെയ്തതെന്ത്?

"കാട്ടിലെ ആ കാണുന്ന മരോം ഞാനും ഒന്നിച്ചാ വലുതായത്. പശ്ശെ, അതൊക്കെ പൂത്ത് കായ്ച്ച്‌ നന്നായി ജീവിക്കണ്. ഞാനോ?"

ഈ ചോദ്യം ഉള്ളിലെവിടെയോ ചെന്ന് തറക്കുന്നില്ലേ?

എല്ലാം നല്‍കിയിട്ടും ദൈവത്തെ ചീത്ത വിളിച്ചു നാള്‍ കഴിക്കുന്ന നമ്മള്‍ക്കിടയില്‍ ഇങ്ങനെയും ചിലരുണ്ടെന്നു നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാലേ ദൈവം നമ്മോടു കാട്ടിയ ഔദാര്യത്തിന്‍റെ  ആഴവും അളവും കാണാന്‍ നമുക്ക് കഴിയൂ. മൂക്കിന്‍റെ നീളം അല്‍പ്പമൊന്നു കൂടിപ്പോയാല്‍, അല്ലെങ്കില്‍ മുഖത്ത് ഒരു ചെറിയ മറുകുണ്ടായാല്‍ ഉടനെ കോസ്മെറ്റിക് സര്‍ജറിക്കും ഫെയര്‍ ആന്‍ഡ്‌ ലൌലിക്കും പിറകെ പായുന്ന നമ്മള്‍ ഇടക്കെങ്കിലും രാജുവിനെ പോലുള്ള തിക്തജീവിതങ്ങളെക്കരുതി ദൈവത്തോടൊരു നന്ദി വാക്ക് പറയാന്‍ സുമനസ്സു കാണിച്ചാല്‍ അത് ദൈവത്തിനും ഒരു പ്രചോദനമായിരുക്കും. ഭാവിയിലെങ്കിലും തന്‍റെ സൃഷ്ടികര്‍മത്തിനിടക്ക് ഇത്തരം കൈപ്പിഴകള്‍ പറ്റാതെ നോക്കാന്‍..

ഒരു കണക്കിന് രാജുവിന്‍റെ ജീവിതം ഒരു ഓര്‍മപ്പെടുത്തലാണ്. പടപ്പുകള്‍ക്കുള്ള പടച്ചവന്‍റെ താക്കീത്...

ഈ പുസ്തകം ഞാന്‍ പലവട്ടം വായിച്ചു. ഇനിയും വായിക്കണം.... ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജുവിന്‍റെ വേദനയുടെ കാരം നിറഞ്ഞ വാക്കുകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

"രോമം വരാതിരിക്കാനുള്ള മരുന്നും പുരട്ടി,
അരിവാളും അടുത്ത് വെച്ച്, ഇരുട്ടത്ത്‌ ഞാനിങ്ങനെ
കുത്തിരിക്കും.
എത്ര കാലാന്ന് വെച്ചാ ഇത്?"

ഭാവിയുടെ വഴിത്താരകളിലേക്ക് കണ്ണ് പിടിക്കാതെ ദിക്കുഴറി നില്‍ക്കുന്ന ഒരു പാവപ്പെട്ട മനുഷ്യന്‍റെ ചോര പൊടിഞ്ഞ വാക്കുകളാണിത്. അത് ചങ്കില്‍ തറക്കുക തന്നെ ചെയ്യും...